വൈക്കം മുഹമ്മദ് ബഷീർ (ജനനം: 19 ജനുവരി 1908തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
ജീവിതരേഖ
1908 ജനുവരി 19[2] ന് തിരുവിതാംകൂറിലെ (കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ് ബഷീറിൻറെ ജീവിതം. സ്കൂൾ പഠനകാലത്ത്(9-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിൻറെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി.ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിൻറെ പേരിൽ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികൾ. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു.പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും-തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു, ബഷീറിൻറെ ജീവിതം തന്നെയാണ് അദ്ദേഹത്തിൻറെ സാഹിത്യം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാള സാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകംചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിൻറെ കൃതികളിൽ കാണാം. പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം. ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
സാഹിത്യശൈലി
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ തീവ്രമായ മനുഷ്യസ്നേഹം കൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ ,വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത ആ കൃതികളെ അനശ്വരമാക്കി. അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ വായനക്കാർക്ക് ലളിതമായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും പ്രധാന രചനകൾ ഇംഗ്ലീഷിലും ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും പരിഭാഷ ചെയ്യപ്പെട്ടു.
ബാല്യകാല സഖി, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മായുടെ ആട് എന്നീ നോവലുകൾ സ്കോട്‌ലൻഡിലെ ഏഡിൻബറോ യൂണിവേഴ്സിറ്റിയിൽ പഠനഗ്രന്ഥങ്ങളാണ്.[അവലംബം ആവശ്യമാണ്] ഡോ. റൊണാൾഡ് ആഷർ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്. 1994 ജൂലൈ 5-ന് അന്തരിച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. ഇസ്ലാം മതത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും ശക്തമായ്-വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
ബഹുമതികൾ
- 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ നൽകി ആദരിച്ചു.
- കേന്ദ്ര സാഹിത്യ അക്കാദമി.
- കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,
- ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1].
- മുട്ടത്തുവർക്കി അവാർഡ് (1993)[1].
- വള്ളത്തോൾ പുരസ്കാരം(1993)[1].
കൃതികൾ
- പ്രേമലേഖനം (നോവൽ) (1943)
- ബാല്യകാലസഖി (നോവൽ) (1944)
- ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (നോവൽ) (1951)
- ആനവാരിയും പൊൻകുരിശും (നോവൽ) (1953)
- പാത്തുമ്മയുടെ ആട് (നോവൽ) (1959)
- മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കി) (1965)
- ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
- ശബ്ദങ്ങൾ (നോവൽ) (1947)
- അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
- സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
- വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
- ഭാർഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
- കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
- ജന്മദിനം (ചെറുകഥകൾ) (1945)
- ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
- അനർഘനിമിഷം (ചെറുകഥകൾ) (1946)
- വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
- മരണത്തിൻറെ നിഴൽ (നോവൽ) (1951)
- മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
- പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
- ജീവിതനിഴൽപാടുകൾ (നോവൽ) (1954)
- വിശപ്പ് (ചെറുകഥകൾ) (1954)
- ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
- താരാ സ്പെഷ്യൽസ് (നോവൽ) (1968)
- മാന്ത്രികപ്പൂച്ച (നോവൽ) (1968)
- നേരും നുണയും (1969)
- ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
- ആനപ്പൂട (ചെറുകഥകൾ) (1975)
- ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
- എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
- ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
- ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
- യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
- നൂറുരൂപാ നോട്ട് (ചെറുകഥ)
- സർപ്പയജ്ഞം ബാലസാഹിത്യം
ചലച്ചിത്രങ്ങൾ
1.ഭാർഗ്ഗവീനിലയം
മൂലകഥ: നീലവെളിച്ചം. നിർമ്മാണം:ചന്ത്രതാര.
2.മതിലുകൾ
ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
3.ബാല്യകാലസഖി
സിനിമയായിത്തീര്ന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം:പി.ഭാസ്കരൻ. നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഈ സിനിമ പുതിയ രൂപത്തില് വീണ്ടും വരുന്നു. സുഹ്റയുടെയും മജീദിൻറെയും പ്രണയത്തിനു ചലച്ചിത്രാവിഷ്കാരം.. വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രശസ്തമായ ബാല്യകാല സഖി എന്ന നോവലാണ് സിനിമയാകുന്നത്.ബഷീർ തൻറെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ പങ്കുവെക്കുന്ന ദാരുണമായ ഈ പ്രണയകഥയിലെ, കേന്ദ്ര കഥാപാത്രമായ മജീദിന് വെള്ളിത്തിരയിൽ ജീവൻ പകരുന്നത് "മതിലുകൾ"ലെ നായകൻ മമ്മൂട്ടിയാണ്. പ്രമോദ് പയ്യന്നൂർ ആണ് ബാല്യകാലസഖി യുടെ സംവിധാനം ചെയ്യുന്നത്.വിവാദങ്ങൾ
കൂടുതൽ അറിവിന്
- http://cs.nyu.edu/kandathi/basheer.html
- http://www.venumenon.com/articles/article_page.asp?catid=6&artid=4
- http://www.imdb.com/name/nm0059775/
1 അഭിപ്രായം:
ജുലൈ 5 നാണ് വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനം.
പോസ്ററ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ